Wednesday, November 30, 2011

മുല്ലപ്പെരിയാറിന് മുന്നേ ഒഴുകുന്നത്......

അണക്കെട്ട് 'ദേ, ഇപ്പോള്‍ പൊട്ടു'മെന്ന് വിഭ്രാന്തി പരത്തിയത് ഡാം 999 പടത്തിന്റെ പ്രമോഷനു വേണ്ടിയായിരുന്നു എന്ന, തള്ളാനാകാത്ത ഒരു വാദഗതിയുണ്ട്. ഇപ്പോള്‍ പൊട്ടില്ലേലും ഡാമിന് സുരക്ഷഭീഷണിയുണ്ട്‌ എന്നത് അവിതര്‍ക്കിതം; വിഷയത്തില്‍ ഇനിയും വലിച്ചു നീട്ടാതെ ഒരു തീര്‍പ്പ്‌ അവശ്യവും.. പാട്ടക്കരാര്‍ കാലാവധി 2000 -ല്‍ കഴിഞ്ഞെങ്കിലും പുതുക്കാതെയാണ് തമിഴ്നാട് വെള്ളവും വൈദ്യുതിയും കൊണ്ട് പോകുന്നത് എന്നാണ് മനസ്സിലാകുന്നത്. ഇനിയത് നിലവിലെ രൂപത്തില്‍ പുതുക്കാതിരിക്കുക എന്നതാണ് അവശ്യം അഭികാമ്യം. ഡാമിന്റെയും അനുബന്ധപ്രദേശങ്ങളുടെയും സമ്പൂര്‍ണ്ണവകാശം (ഉടമവകാശവും, കൈവശാവകാശവും) കേരളത്തിന്റെ കയ്യിലാകണം. നമ്മുടെ സുരക്ഷയും ആവശ്യങ്ങളും കൂടി പരിഗണിച്ചു മാത്രം തമിഴന് വെള്ളം നല്‍കുക. വെള്ളം സുലഭമായി കടത്തിക്കൊണ്ടു പോകുമ്പോഴും എന്നും, കോളനി വാഴ്ചക്കാലത്ത് എന്നോണമാണ് തമിഴകം വാഴുന്നോര്‍ കേരളത്തോട് ഇടപെട്ട് വന്നത്. 
അണക്കെട്ട് പൊട്ടില്ലെന്നു പറയുമ്പോഴും ഉയര്‍ന്ന ജലനിരപ്പ് ഭീഷണിയല്ലെന്ന് ഉറപ്പു നല്‍കാനാകില്ല. അപ്പോഴും തമിഴന്റെ കനിവിനു കാതോര്‍ക്കുകയാണ് നമ്മുടെ അഭിനവ നാടുവാഴി തമ്പുരാക്കന്മാര്‍. പണ്ട് സമ്മര്‍ദ്ദത്താല്‍ കരാറിലേര്‍പ്പെട്ട മഹാരാജാവിന്റെ ബ്രിട്ടിഷ് അധികാരികളോടുള്ള അതേ വിധേയത്വമുണ്ട്, അയല്ഭരണത്തെ പരാമര്ശിക്കുമ്പോള് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണ-പ്രതിപക്ഷ മഹല്‍ദേഹങ്ങളുടെ വാക്കുകളില്‍. ലക്ഷക്കണക്കിനു മനുഷ്യജീവനുകള്‍ ഇന്നല്ലെങ്കില്‍ നാളെ അപകടപ്പെട്ടാലും ശരി, തങ്ങളുടെ കൃഷി നനക്കാന്‍  ജലനിരപ്പ് എത്രത്തോളം ഉയര്‍ത്താമോ അത്രയും ഉയര്‍ത്തണം എന്ന തമിഴന്റെ പ്രാദേശികവാദത്തിലധിഷ്ടിതമായ ശാട്യം ഏത് കൊടും ഭീകരവാദത്തെയും തോല്പിക്കും. നാമും തത്തുല്യം വൈകാരികതയും പ്രാദേശികവാദവും ഊതിവിടണം എന്നല്ല. (അല്ലെങ്കിലും ഇടയ്ക്കും തലയ്ക്കും ഞെട്ടിയെഴുന്നേറ്റു 'പുലിയേ പുലി' എന്നാര്‍ത്തു വികരപ്പെരുമഴ പെയ്യിക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ നമ്മുടെ ജനകീയജനാധിപത്യ സര്‍വ്വാധികാരികള്‍ക്കെന്തുള്ളൂ?!)
നമ്മുടെ താല്പര്യങ്ങള്‍ ആര്‍ജ്ജവത്തോടെ, പറയേണ്ട രീതിയില്‍, പറയേണ്ടതായ വേദികളില്‍, പറയാന്‍ കഴിയണം. കിട്ടാവുന്ന നിയമപരിരക്ഷയുടെ പരിധിയില്‍ തന്നെ, സംസ്ഥാനത്തിന്റെ താല്പര്യം നിരന്തരം ഹനിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണവും വേണം. മറ്റൊരു സ്റ്റേറ്റ്ന്റെ ദയാവായ്പിനു മുന്നില്‍ എക്കാലവും കാത്തുകെട്ടിക്കിടക്കുന്നത് / എക്കാലവും ഏകപക്ഷീയമായി ത്യജിക്കുന്നത് / ജനങ്ങളുടെ സുരക്ഷയെ ത്രാസ്സില്‍ തൂക്കുന്നത് എന്ത് ഫെഡറലിസം ആണെന്ന് മാത്രം ഇനിയും മനസ്സിലാകുന്നില്ല. '70 ലെ  അച്യുതമേനോന്‍ സര്‍ക്കാര്‍ തൊട്ടിങ്ങോട്ടു മാറിവന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ജനങ്ങളോട് / സംസ്ഥാനത്തോടുള്ള ഉത്തരവാദിത്തരാഹിത്യവും തന്നെയാണ്  ഇതിത്രത്തോളം വഷളാക്കിയത്. 
'നിങ്ങള്‍ക്കുള്ള വെള്ളം ഒരു തുള്ളി പോലും കുറയില്ല പുതിയ ഡാം വന്നാല്‍. മാത്രവുമല്ല കൂടുതലും തരാന്‍ പറ്റിയേക്കും. ഡാം എങ്ങനേം ഞങ്ങള്‍ നിര്‍മ്മിച്ചോളാം അഞ്ചു പൈസ നിങ്ങള്‍ തരണ്ട. തമ്പുരാട്ടി  ദയ തോന്നി അനുമതി തന്നാല്‍ മാത്രം മതി!' - മുഖ്യന്‍.
'ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഡാം പണിത് നിങ്ങള്‍ക്ക് വെള്ളം തന്നോളം. അമ്മ കനിയണം' - പ്രതിപക്ഷനേതാവ്.
'ഞങ്ങള്‍ കെട്ടുന്ന ഡാമിലെ ഒറ്റ തുള്ളി വെള്ളം ഞങ്ങള്‍ക്ക് വേണ്ട; ഉണ്ടാക്കുന്ന വൈദ്യുതിയും നിങ്ങള്‍ തന്നെ കൊണ്ടോയ്ക്കുള്ളൂ' എന്ന് തമിഴനോട്‌  ജലസേചന മന്ത്രി. സ്വന്തം നാട്ടുകാര്‍ക്ക് കുടിവെള്ളം ഇല്ലാതിരിക്കുമ്പോള്‍, ഇവിടത്തെ കര്‍ഷകന്‍ പട്ടിണിയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ 700-1000 കോടി വരെ മുതല്‍മുടക്കി അയല്നാട്ടുകാരന് കൃഷി നനക്കാന്‍ വെള്ളം കൊടുത്തു കൊള്ളാമെന്നു ബാധ്യതയെല്‍ക്കുന്ന 'വിശാലഹൃദയത്വം' ഏത് കണക്കില്‍ എഴുതി ചേര്‍ക്കണം?!
ഇതേ പ്രശ്നം തിരിച്ചായിരുന്നു ( സുരക്ഷാപ്രശ്നം തമിഴനും ജലമൊഴുകുന്നത് കേരളത്തിലേക്കും) എന്ന് സങ്കല്പിക്കുക. അപ്പോള്‍ കിട്ടും നാം എന്ത് നിലപാട് എടുക്കേണ്ടിയിരുന്നു എന്നതിനുള്ള ശരിയായ ഉത്തരം.
കേരളീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടി ഇല്ലാതെ പോയതാകാം നമ്മുടെ ശാപം.
പുതിയൊരു കൂറ്റന്‍ ഡാം പണിയുക എന്ന ആവശ്യം ഉയരുന്നത് ഭൌമിക / പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേണ്ടത്ര പഠിച്ചാണോ  എന്ന് വ്യക്തമല്ല; പ്രത്യേകിച്ചും 12 ഡാമുകള്‍ ഉള്ള, അക്കാരണം തന്നെ ഭൂകമ്പസാധ്യത കൂട്ടുന്ന ഒരു പ്രദേശത്ത്. അതും സുരക്ഷയെ മുന്‍നിര്‍ത്തി ലോകമാകെ, വന്‍ ഡാം എന്നതിനു പകരം ചെറുഡാമുകള്‍ എന്നതിലേക്കു ചുവടുമാറ്റം നടത്തുമ്പോള്‍.  കുറ്റമറ്റ വസ്തുതാപഠനം അനിവാര്യമായ വിഷയത്തില്‍ പുതിയ ഡാമിന് വേണ്ടിയുള്ള മുറവിളി ആരിലെങ്കിലും സന്ദേഹം ജനിപ്പിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. അത് മാത്രമാണ് പരിഹാരം എന്ന് ശഠിക്കാതെ നിലവിലെ ഡാമില്‍ ജലനിരപ്പ്‌ കുറച്ചു കൊണ്ട് വന്നു സുരക്ഷഭീഷണി ഒഴിയുമോ എന്നതും പരിശോധിക്കണം; അപ്പോള്‍ തമിഴന്റെ കൊതിക്കെറുവ് എന്നത് ദ്വിതീയ പരിഗണന മാത്രമാകണം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വല്പം നട്ടെല്ലും കാണിക്കണം, ബഹുമാന്യ കേരള ഭരണാധികാരികള്‍!

Thursday, November 17, 2011

'സദാചാര'പ്പനി പടരുമ്പോള്‍....

കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ  'സദാചാരപ്പനി' നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള്‍ കൊണ്ടുവന്നേക്കാം. പലയിടത്തും പലപ്പോഴായി  സ്വയംകൃത 'ന്യായാധിപന്മാര്‍' നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍  ഇതിനെതിരെ സാമാന്യനീതിയില് വിശ്വസിക്കുന്നവര്‍ പ്രതികരിക്കുക തന്നെ വേണം. അല്ലെങ്കില്‍ ജനക്കൂട്ടവും കാപ് പഞ്ചായത്തുകളും കുറ്റവും ശിക്ഷയും വിധിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കാള്‍ പരിതാപകരമായിത്തീരും നമ്മുടെയീ 'സമത്വസുന്ദരകേരളം'!

സഹോദരിക്കോ ഭാര്യക്കോ ഒപ്പം പോലും അപരിചിതമായ സ്ഥലത്ത് ചെന്നുപെട്ടാല്‍ നിങ്ങള്‍ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാകാം; ബോധ്യപ്പെടുത്താത്ത പക്ഷം അവര്‍ വിധിക്കുന്ന ശിക്ഷ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം...ഇങ്ങനെ ചില്ലറ പ്രശ്നങ്ങള്‍!

മൂല്യങ്ങള്‍, ധാര്‍മ്മികത ഇവയൊക്കെ വ്യക്തിയുടെ വിവേചനബോധത്തില്‍ നിന്നും  ഉരുത്തിരിയേണ്ടതാണ്  . സമൂഹം അടിച്ചേല്പിക്കുമ്പോള്‍ അവ മൌലിക സ്വാതന്ത്ര്യത്തിന്റെ ലംഘനമായിത്തീരുന്നു . സദാചാരത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിയാടുന്നത് പലപ്പോഴും  ഞരമ്പ് രോഗികളാണ്. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരുവന്‍ 'തരപ്പെടുത്തുന്നത്' കാണുമ്പോള്‍ തോന്നുന്ന 'കൊതിക്കെറുവ്' മാത്രം. കണ്മുന്നില്‍ ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ഇതേ മിശിഹകള്‍ കൈകെട്ടി ആസ്വദിക്കുകയും ചെയ്യും. സംശുദ്ധജീവിതം നയിക്കുന്ന മാന്യര്‍ ആരും തന്നെ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കില്ല; രഹസ്യം പിടിക്കാന്‍ നടക്കുകയുമില്ല...

ദാമ്പത്യത്തകര്ച്ചയിലേക്കും കുട്ടികള് അനാഥരാകുന്നതിലെക്കും നയിക്കുന്ന തരത്തില്‍ വിവാഹേതര ബന്ധങ്ങളെ മഹത്വവല്ക്കരിക്കുകയല്ല ഇവിടെ ഉദ്ദേശ്യം; അതോടൊപ്പവും അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതും അവരവരുടെ കുടുംബങ്ങള്‍ക്കുള്ളിലാണ്. നിയമസഹായം അനിവാര്യമാകുമ്പോള്‍ സമീപിക്കാന്‍ കോടതികളുണ്ട്.  ഒരിക്കലും ഒളിഞ്ഞു നോട്ടക്കാരായ ഞരമ്പ് രോഗികളല്ല കുറ്റവിചാരണയും ശിക്ഷയും നടപ്പിലാക്കേണ്ടത്.
 
ഏതെങ്കിലും ആനുകാലിക സംഭവത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത്, അഗണ്യകോടിയില്‍ തള്ളുന്ന വിഷയങ്ങളില്‍ ഒന്നായി ഇത് ചുരുങ്ങരുത്. 'സെന്‍സെഷനല്‍' ക്രൂരതകളോട് താല്‍കാലിക വൈകാരികതയിലൂടെ പ്രതികരിക്കുകയും അതിന്റെ ചൂര് കെടുമ്പോള്‍ മറക്കുകയുമാണ് മലയാളിപ്രതിബദ്ധതയുടെ സവിശേഷത. അത്തരം മറവികള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില കടുത്തതാകാം.

Thursday, March 24, 2011

കേരളം - 'Drug Addicted'

ചോദ്യപ്പേപ്പറിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍ കുറിക്കുന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെ പോലെ, ഓരോ രോഗലക്ഷണവും പ്രയാസവും പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മരുന്നുകള്‍ കുറിച്ച് തുടങ്ങുന്നവരുടെ എണ്ണം പെരുകി വരുന്നുണ്ട്. ഡോക്ടര്‍ എന്നത് രോഗനിര്‍ണ്ണയം നടത്തുന്നയാള്‍  എന്ന നിലവിട്ടു, രോഗലക്ഷണം കേട്ട് മരുന്ന് കുറിക്കുന്ന യന്ത്രമായി തീരുന്ന സ്ഥിതി. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതമായ ഉപയോഗമാണ് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന വലിയൊരു വെല്ലുവിളി. വിവേചനരഹിതമായാണ് പലരും അവ കുറിക്കുന്നത്; വൈറല്‍ പനികള്‍ക്കും മറ്റും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല എന്നറിഞ്ഞ് കൊണ്ട് തന്നെ നിര്‍ലോഭം നല്‍കുന്നു. ഇത്തരം കുറിപ്പടി വിദ്വാന്മാരും,  ചീട്ടു വഴി കിട്ടിയവ മടിയില്ലാതെ അകത്താക്കുന്നവരും, ഫാര്‍മസിയില്‍ പോയി രോഗം പറഞ്ഞു ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ളവ അറിഞ്ഞും അറിയാതെയും വാങ്ങി കഴിക്കുന്നവരും ഒക്കെ ചേര്‍ന്ന് കേരളത്തെ ഒരു 'ഡ്രഗ് അഡിക്ടെഡ്  സാക്ഷരസുന്ദരകേരള'മായി സാമോദം പരിവര്ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ആകര്‍ഷമായ ഓഫറുകളില്‍ മനസ്സര്‍പ്പിച്ചു, നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവരെ യഥേഷ്ടം കാണാം. കമ്മിഷന്‍ പറ്റി അനാവശ്യ ടെസ്റ്റുകള്‍ കുറിക്കുന്നതും സര്‍വ്വസാധാരണമായിരിക്കുന്നു! രോഗവിവരം ചര്‍ച്ച ചെയ്യാന്‍ പോലും അത്തരക്കാര്‍ വിമുഖരാണ്. ഒന്ന് ചോദിച്ചു നോക്കൂ, എന്തിനൊക്കെയാണ് ഈ മരുന്നുകള്‍ / ടെസ്റ്റുകള്‍ എന്ന്. പറഞ്ഞത് പോലെയങ്ങു ചെയ്തേച്ചാല്‍  മതി എന്ന ധാര്‍ഷ്ട്യമാകും ഉത്തരം. 'ഡോക്ടര്‍ക്കറിയാം എന്ത് നിര്‍ദ്ദേശിക്കണമെന്ന്!' എന്നൊരു അനുബന്ധവും പ്രതീക്ഷിക്കാം. പല സ്വകാര്യ ഡോക്ടര്‍മാരും പരിശോധനാ മുറിയോടനുബന്ധിച്ചു ഡിസ്പെന്‍സറി കൂടെ നടത്തുന്ന കാഴ്ച ഇന്ന് ഒട്ടും പുതുമയല്ല; അവര്‍ രോഗികളെ നിര്‍ലോഭം മരുന്ന് തീറ്റിക്കുകയും ചെയ്യുന്നു.

ജനങ്ങള്‍ക്ക്‌ ശരിയായ ആരോഗ്യ അവബോധം ഉണ്ടാകുക എന്നതാണ് ഈ ചൂഷണത്തെ എതിരിടാനുള്ള മികച്ച പോംവഴി. എന്നാല്‍ വിദ്യാസമ്പന്നര്‍ക്ക് പോലും ഇക്കാര്യത്തില്‍ ലാഘവസമീപനമാണ്. തങ്ങള്‍ ചുമ്മാ വാരിവലിച്ചു മരുന്ന് കഴിക്കാന്‍ തയ്യാറല്ല എന്ന് മലയാളി തീരുമാനം എടുക്കണം; ആവശ്യം ബോധ്യപ്പെട്ടിട്ടു മതി മരുന്ന് കഴിക്കല്‍. തന്റെ രോഗം എന്തെന്നും എങ്ങനെയാണു ഡോക്ടര്‍ ആ നിഗമനത്തില്‍ എത്തിയത് എന്നും മരുന്നുകള്‍ / ടെസ്റ്റുകള്‍ കുറിച്ചാല്‍ എന്ത് ആവശ്യത്തിനാണ് എന്നും, അവ അത്യാവശ്യമാണോ എന്നും ചോദിച്ചറിയാന്‍ രോഗികള്‍ക്ക് അവകാശമുണ്ട്‌. അത് ശരിയാംവണ്ണം വിനിയോഗിക്കുന്ന തരത്തിലേക്ക് സമൂഹത്തിന്റെ ആരോഗ്യബോധം ഉയരണം. അജ്ഞതയാണ് / ഭയമാണ് പലപ്പോഴും ചൂഷണത്തിന് ഇരകളാക്കുന്നത്. തങ്ങളുടെ ശരീരം അത്യാര്‍ത്തിയില്‍ പൊലിയേണ്ടതല്ല എന്ന് അവരവര്‍ തീരുമാനിക്കണം. ജനങ്ങള്‍ ബോധവാന്മാരാണ് എന്ന സന്ദേശം കുറച്ചൊക്കെ മാറ്റം കൊണ്ടുവന്നേക്കാം...

ഈ സേവനമേഖലയെ തന്നെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തുന്നത് പണാര്‍ത്തി മൂലമുള്ള ദുരുപയോഗവും വിദഗ്ദ്ധജ്ഞാനം ഇല്ലാതെയോ ലാഘവസമീപനം വഴിയോ വരുത്തുന്ന പിഴവുകളുമാണ്.  പലരുടെയും ധാരണ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് കൊണ്ട് മാത്രം ആരോഗ്യരംഗത്ത് സര്‍വജ്ഞരായി എന്നാണ്. നിരന്തരവായനയിലൂടെയും പ്രായോഗികജ്ഞാനം വഴിയും ആരോഗ്യരംഗത്തെ പുതുചലനങ്ങളെ നിരീക്ഷിച്ചും updated ആകാന്‍ ബാധ്യത ഉണ്ടായിട്ടും, മടിയന്മാരായ അത്തരക്കാര്‍ പണ്ടെങ്ങോ കേട്ടുപഴകിയ പാഠം, അല്ലെങ്കില്‍ മാമൂല്‍വഴക്കം അനുസരിച്ചാകും  ഇന്നും നീങ്ങുന്നത്. മറ്റൊന്ന്, മരുന്നുകളെ കുറിച്ച് പരിമിതമായ അറിവ്. ഒരു വര്‍ഷം ഫാര്‍മക്കോളജി പഠിക്കുന്നത് ആജീവനാന്തം മരുന്ന് കുറിക്കാനുള്ള ലൈസന്‍സ് അല്ലല്ലോ! നിരന്തരം ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണത്. വികസിതരാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ച മരുന്നുകള്‍ ഇന്നും നമ്മുടെ വിപണിയില്‍ സുലഭമാണ്. ചില പ്രിസ്ക്രിപ്ഷന്‍  കാണുമ്പൊള്‍ കുറഞ്ഞപക്ഷം മരുന്നിനോടൊപ്പമുള്ള ലീഫ് ലെറ്റ് മനസ്സിരുത്തി വായിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകാറുണ്ട്!

നമ്മുടെ ബഹുജനങ്ങളുടെ അബദ്ധചിന്താഗതിയും ഡോക്ടര്‍മാരെ ഇത്തരത്തില്‍ വഴിപിഴപ്പിക്കുന്നതില്‍ വലിയൊരു ഘടകമാണ് എന്ന് പറയാതെ വയ്യ. രോഗത്തെ പെട്ടെന്ന് പിടിച്ചു നിര്‍ത്തുന്ന ഡോക്ടര്‍ ആണ് അവരെ സംബന്ധിച്ചിടത്തോളം കഴിവുള്ളയാള്‍. ആവശ്യമില്ലെന്ന് കണ്ടു മരുന്ന് കുറിക്കാത്ത ഡോക്ടര്‍ 'ഹോ! അയാള്‍ അത്ര മെച്ചമൊന്നും ഇല്ലെന്നേ!' എന്ന് വിലയിരുത്തുന്ന ശിരോമണികളും നാട്ടില്‍ അന്യത്രയുണ്ട്. അതിനാല്‍ 'നാടോടുമ്പോള്‍ നടുവേ' എന്ന്, ചെയ്യുന്നത് ശരിയല്ല എന്ന് ബോധ്യമുള്ളപ്പോഴും പലരും കരുതുന്നു. സംഘടനാസ്വാധീനമുള്ള മറുഭാഗത്തിന്റെ ഒച്ചയില്‍ തങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നു എന്നത് കൊണ്ടാകാം പ്രതിബദ്ധതയുള്ളവരില്‍ തന്നെ ഭൂരിഭാഗവും മൌനം പാലിക്കുന്നത്. ഇത് മാറണം. ആധുനിക ചികിത്സാരീതിയെ തന്നെ ദോഷൈകദൃക്കുകള്‍ക്ക് പ്രതിക്കൂട്ടില്‍ കയറ്റാന്‍ പഴുതുനല്കുന്ന  അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ ഡോക്ടര്‍മാരില്‍ നിന്ന് തന്നെ ശക്തമായ ശബ്ദമുയരണം. ക്ലിനിക്കല്‍ എത്തിക്സിനോട് എത്രമാത്രം ‌നീതിപുലര്ത്തുന്നു എന്ന് ഓരോരുത്തരും അത്മപരിശോധന നടത്തട്ടെ!

"The prime object of the medical profession is to render service to humanity; reward or financial gain is a subordinate consideration. Who- so-ever chooses his profession, assumes the obligation to conduct himself in accordance with its ideals. A physician should be an upright man, instructed in the art of healings. He shall keep himself pure in character and be diligent in caring for the sick; he should be modest, sober, patient, prompt in discharging his duty without anxiety; conducting himself with propriety in his profession and in all the actions of his life.
The Principal objective of the medical profession is to render service to humanity with full respect for the dignity of profession and man. Physicians should merit the confidence of patients entrusted to their care, rendering to each a full measure of service and devotion. Physicians should try continuously to improve medical knowledge and skills and should make available to their patients and colleagues the benefits of their professional attainments. The physician should practice methods of healing founded on scientific basis and should not associate professionally with anyone who violates this principle. The honoured ideals of the medical profession imply that the responsibilities of the physician extend not only to individuals but also to society."

ഓരോ ഡോക്ടറും മെഡിക്കല്‍ കൌണ്‍സില്‍ രെജിസ്ട്രേഷന് മുന്‍പ്, തങ്ങളുടെ സേവനത്തിലുടനീളം പാലിച്ചു കൊള്ളാമെന്നു സമ്മതിച്ചു ഒപ്പിട്ടു കൊടുക്കുന്ന പെരുമാറ്റച്ചട്ടമാണ് മുകളില്‍ ഉദ്ധരിച്ചത്.
(Refer: Code of Medical Ethics)

ആധുനിക ചികിത്സാശാഖയെ ഒന്നടങ്കം പ്രതിചേര്‍ക്കുകയല്ല; മറിച്ചു അതിന്റെ മാനവികമായ നവീകരണം എന്ന ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. അത്യാവശ്യഘട്ടത്തില്‍ മരുന്ന് കഴിക്കരുത് എന്നോ മുഴു ടെസ്റ്റുകളും അനാവശ്യമെന്നോ അഭിപ്രായവുമില്ല. തീര്‍ച്ചയായും കര്‍മ്മബദ്ധരായ ഒട്ടേറെ ഡോക്ടര്‍മാര്‍ ഉണ്ട് ചുറ്റിലും; തങ്ങളുടെ നേരിയ പിഴവോ ലാഘവമനോഭാവമോ ബാധിച്ചേക്കാവുന്നത് വിലപ്പെട്ട ഒരു മനുഷ്യജീവനെയാണെന്ന ബോധ്യത്തില്‍ സദാ ജാഗ്രത്തായിരിക്കുന്ന അവര്‍ എല്ലാ ആദരവും അര്‍ഹിക്കുന്നുമുണ്ട്. ദൌര്‍ഭാഗ്യവശാല്‍, പണം എന്നത് അവസാനവാക്കായി എണ്ണുന്ന ആധുനിക സാമൂഹികഘടനയില്‍, ആ ജനുസ്സില്‍ പെട്ടവരുടെ എണ്ണം കുറഞ്ഞു വരുന്നു. മെഡിക്കല്‍ എത്തിക്സ് എന്നതൊക്കെ അലങ്കാരവാക്കുകള്‍ മാത്രമായി ചുരുങ്ങുകയും, കള്ളനാണയങ്ങള്‍ കാരണം അര്‍ദ്ധമനസ്സോടെ ഡോക്ടര്‍മാരെ സമീപിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഒട്ടും ഭൂഷണമല്ല.
(സമാന്തര ചികിത്സാശാഖകളിലും അലോപ്പതിയിലെതിനെ വെല്ലുന്ന വിവിധതരം തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്നുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുത തന്നെ.)

'അണ്‍എത്തിക്കല്‍' പ്രാക്ടീസുകാരെയും ലാഘവബുദ്ധ്യാ ചികിത്സയെ സമീപിക്കുന്നവരെയും തിരുത്താനും, തയ്യാറല്ലാത്തവരെ തുറന്നു കാട്ടാനും നൈതികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ മുന്നോട്ടു വരണം...'രോഗികള്‍' എന്നൊരു സവിശേഷവര്‍ഗ്ഗം ഇല്ലെന്നും, സ്വയമുള്‍പ്പെടെ എല്ലാവരും രോഗികള്‍ / രോഗം വരാന്‍ സാധ്യതയുള്ളവര്‍ ആണെന്നുമുള്ള തിരിച്ചറിവില്‍ തങ്ങളെ സമീപിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും പരസ്പര വിശ്വാസത്തിന്റെതായ ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള പ്രാഥമികബാധ്യത ഡോക്ടര്‍മാര്‍ക്കു തന്നെ.

Monday, February 28, 2011

നമ്മുടെ ചില ഇരട്ടവേഷങ്ങള്‍

എത്രമേല്‍ കപടമല്ല നമ്മുടെ ധാര്‍മ്മിക-നൈതിക ബോധം?!

ആളൊഴിഞ്ഞ കംപാര്ട്ട്മെന്റില്‍ നിസ്സഹായയായ യുവതിയെ ആക്രമിച്ചു പുറത്തെറിഞ്ഞ് മാനഭംഗപ്പെടുത്തി മൃതപ്രായയാക്കുവോളം നിസ്സംഗമായിരുന്ന നമ്മിലെ പ്രതികരണശൌര്യം, ആ കുട്ടി മരിച്ചപ്പോള്‍, പ്രതി തമിഴന്‍ എന്നറിഞ്ഞപ്പോള്‍ ഒന്നാകെ ഉണര്‍ന്നെണീറ്റതു നാം കണ്ടതാണ്.ഏതാനും ദിവസങ്ങള്‍ക്കകം വീട്ടുവേലയ്ക്കു നിന്ന പതിനൊന്നുകാരി തമിഴ് ബാലിക ക്രൂരപീഡനത്തിനിരയായി മരിച്ചപ്പോള് എവിടെ വിനഷ്ടമായി ആ വൈകാരിക വിക്ഷോഭങ്ങള്‍?...
അതോ പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയും ഉള്ള മലയാളികള്‍ ആയത് കൊണ്ടാണോ നമുക്കത് അത്രമേല്‍ വലിയ സംഭവമായി തോന്നാത്തത്?!

താല്പര്യങ്ങളും മാധ്യമശ്രദ്ധയും ഉള്ളിടത്തെ പ്രതികരണങ്ങള്‍ക്ക് പോലും മാര്‍ക്കറ്റ്‌ ഉള്ളൂ. പറയുമ്പോള്‍ ചുറ്റിലും ക്യാമറക്കണ്ണുകള്‍ ഇല്ലാത്തത് കൊണ്ടാകും സ്വയം പ്രഖ്യാപിത മഹിളാ / പീഡിത പക്ഷവാദികളും വായ അനക്കാത്തത്! എരിവും പുളിയും ഭാവനക്ക് സ്കോപ്പും തിരുകി ആഘോഷിക്കാന്‍‍ പറ്റുന്ന വിഭവങ്ങള്‍ മാത്രമല്ലെ ചാനലുകാര്‍ക്ക് പഥ്യമാകൂ. അല്ലെങ്കില്‍ ഏതോ പീക്കിരി പാണ്ടിപ്പെണ്ണ്‍ ചത്താല്‍ മലയാളിയുടെ ഉല്കണ്ഠ അത്രമേല്‍ ഉയരില്ല എന്ന ബോധ്യമാകണം ('വാര്‍ത്താമൂല്യം' !).
സൗമ്യയുടെ ദാരുണമരണം മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡമായ രതിവൈകൃതമനസ്സിനെ ആകര്‍ഷിക്കുക എന്നൊരു ചൂണ്ട കൂടിയുണ്ടായിരുന്നു എന്നും അനുമാനിക്കാം. അല്ലാതെ മാധ്യമങ്ങളുടെ പൌരബോധം ഉച്ചസ്ഥായി പ്രാപിച്ചതല്ല.

കമലിന്റെ ഗദ്ദാമ സിനിമ കണ്ടു മലയാളി മൂക്കത്ത് വിരല്‍ വെച്ചത്രെ: ഇങ്ങനേം ക്രൂരരായ മനുഷ്യര്‍ ഉണ്ടോ?!
അറബിവീടുകളില്‍ കൊടിയ പീഡനം ഏറ്റുവാങ്ങുന്ന മലയാളി ഉള്‍പ്പെടെയുള്ള ഖദ്ദാമമാര്‍ തികച്ചും യഥാര്‍ത്ഥ്യം തന്നെ. അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധ്യമായ  എല്ലാ ശബ്ദവും ഉയര്‍ത്തണം. എന്നാല്‍ ലോകത്തെവിടെ പീഡനം നടക്കുമ്പോഴും വലിയ വായില്‍ ഒച്ച വെക്കാന്‍ മടിക്കാത്ത മലയാളി, കണ്മുന്നില്‍ സ്വന്തം നാട്ടുകാര്‍ നടത്തുന്ന കൊടും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുന്നു എന്നത് വിരോധാഭാസം തന്നെ. അതോ നാം തന്നെയാകുമ്പോള്‍ അതൊന്നും പീഡനമോ ക്രൂരതയോ ആകുന്നില്ല എന്നാണോ?! 

കുറെ മാസങ്ങള്‍ക്ക് മുന്‍പ് വീട്ടു വേലയ്ക്കു നിര്‍ത്തിയ മറ്റൊരു ബാലികയെ കാസര്‍ഗോട്ടെ ഒരു ബിസിനസുകാരന്‍ വെട്ടിനുറുക്കി ഡാമിലെറിഞ്ഞതും വാര്‍ത്താമാധ്യമങ്ങളില്‍ ഓളമോ ജനരോഷമോ സൃഷ്ടിച്ചില്ല എന്നതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. 

പഴുതുകള്‍ ഇട്ടു കേസ് ഡയറി തയ്യാറാക്കി നിയമവിദഗ്ദ്ധനെയും വീട്ടുകാരെയും ഇതില്‍ നിന്ന് ഊരിയെടുക്കാന്‍ ഏത് സാദാ പോലീസിനും കഴിയും. ശബ്ദിക്കാന്‍ ആരോരുമില്ലാത്ത ഈ തമിഴ് ബാലികയ്ക്ക്‌ വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊടി പിടിക്കില്ല; ചാനല്‍ ക്യാമറകളുടെ പ്രഭ ഇല്ലെങ്കില്‍ വനിതാ സംഘടനകള്‍ ഓരിയിടില്ല; സാംസ്ക്കാരികപ്രവര്‍ത്തകരും ഒച്ച ഉയര്‍ത്തില്ല. കേവലനീതിയില്‍, മാനുഷികതയില്‍ വിശ്വസിക്കുന്നവര്‍ ഒന്നടങ്കം‍, താല്പര്യങ്ങളുടെ പിന്നാലെ പോകുന്ന സംഘടനകളുടെയോ നേതാക്കളുടെയോ പിന്‍ബലമില്ലാതെ ഈ ബാലികയെ പീഡനമേല്പിച്ചു കൊന്നവര്‍ക്കെതിരെ നിലയുറപ്പിക്കട്ടെ!
അവര്‍ ശിക്ഷിക്കപ്പെട്ടു എന്നുറപ്പിക്കുവോളം ആ അഗ്നി കെടാതെ സൂക്ഷിക്കട്ടെ!! 

പിന്‍‌മൊഴി:
സൌമ്യ സംഭവത്തിലെ വന്യതയോ ദാരുണതയോ ഒട്ടും കുറച്ചു കാണാന്‍ ഉദ്ദേശമില്ല എന്ന് കൂടെ പറഞ്ഞു വെയ്ക്കട്ടെ; അത്തരം ചാമിമാര്‍ ഇനിയും ഭീതി സൃഷ്ടിച്ചു ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കപ്പെടരുത് എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. പക്ഷെ ചിലപ്പോള്‍ ലഘൂകരിച്ചും ചിലപ്പോള്‍ വൈകാരിക പ്രളയം സൃഷ്ടിച്ചും തരാതരം ക്രൂരതകളെ വേര്‍തിരിച്ചു കാണുന്ന നമ്മുടെ തന്നെ അബോധത്തെ ഒന്ന് സ്വയം വിചാരണ ചെയ്യുക മാത്രമാണിവിടെ...