Thursday, November 17, 2011

'സദാചാര'പ്പനി പടരുമ്പോള്‍....

കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ  'സദാചാരപ്പനി' നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള്‍ കൊണ്ടുവന്നേക്കാം. പലയിടത്തും പലപ്പോഴായി  സ്വയംകൃത 'ന്യായാധിപന്മാര്‍' നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍  ഇതിനെതിരെ സാമാന്യനീതിയില് വിശ്വസിക്കുന്നവര്‍ പ്രതികരിക്കുക തന്നെ വേണം. അല്ലെങ്കില്‍ ജനക്കൂട്ടവും കാപ് പഞ്ചായത്തുകളും കുറ്റവും ശിക്ഷയും വിധിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കാള്‍ പരിതാപകരമായിത്തീരും നമ്മുടെയീ 'സമത്വസുന്ദരകേരളം'!

സഹോദരിക്കോ ഭാര്യക്കോ ഒപ്പം പോലും അപരിചിതമായ സ്ഥലത്ത് ചെന്നുപെട്ടാല്‍ നിങ്ങള്‍ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാകാം; ബോധ്യപ്പെടുത്താത്ത പക്ഷം അവര്‍ വിധിക്കുന്ന ശിക്ഷ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം...ഇങ്ങനെ ചില്ലറ പ്രശ്നങ്ങള്‍!

മൂല്യങ്ങള്‍, ധാര്‍മ്മികത ഇവയൊക്കെ വ്യക്തിയുടെ വിവേചനബോധത്തില്‍ നിന്നും  ഉരുത്തിരിയേണ്ടതാണ്  . സമൂഹം അടിച്ചേല്പിക്കുമ്പോള്‍ അവ മൌലിക സ്വാതന്ത്ര്യത്തിന്റെ ലംഘനമായിത്തീരുന്നു . സദാചാരത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിയാടുന്നത് പലപ്പോഴും  ഞരമ്പ് രോഗികളാണ്. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരുവന്‍ 'തരപ്പെടുത്തുന്നത്' കാണുമ്പോള്‍ തോന്നുന്ന 'കൊതിക്കെറുവ്' മാത്രം. കണ്മുന്നില്‍ ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ഇതേ മിശിഹകള്‍ കൈകെട്ടി ആസ്വദിക്കുകയും ചെയ്യും. സംശുദ്ധജീവിതം നയിക്കുന്ന മാന്യര്‍ ആരും തന്നെ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കില്ല; രഹസ്യം പിടിക്കാന്‍ നടക്കുകയുമില്ല...

ദാമ്പത്യത്തകര്ച്ചയിലേക്കും കുട്ടികള് അനാഥരാകുന്നതിലെക്കും നയിക്കുന്ന തരത്തില്‍ വിവാഹേതര ബന്ധങ്ങളെ മഹത്വവല്ക്കരിക്കുകയല്ല ഇവിടെ ഉദ്ദേശ്യം; അതോടൊപ്പവും അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതും അവരവരുടെ കുടുംബങ്ങള്‍ക്കുള്ളിലാണ്. നിയമസഹായം അനിവാര്യമാകുമ്പോള്‍ സമീപിക്കാന്‍ കോടതികളുണ്ട്.  ഒരിക്കലും ഒളിഞ്ഞു നോട്ടക്കാരായ ഞരമ്പ് രോഗികളല്ല കുറ്റവിചാരണയും ശിക്ഷയും നടപ്പിലാക്കേണ്ടത്.
 
ഏതെങ്കിലും ആനുകാലിക സംഭവത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത്, അഗണ്യകോടിയില്‍ തള്ളുന്ന വിഷയങ്ങളില്‍ ഒന്നായി ഇത് ചുരുങ്ങരുത്. 'സെന്‍സെഷനല്‍' ക്രൂരതകളോട് താല്‍കാലിക വൈകാരികതയിലൂടെ പ്രതികരിക്കുകയും അതിന്റെ ചൂര് കെടുമ്പോള്‍ മറക്കുകയുമാണ് മലയാളിപ്രതിബദ്ധതയുടെ സവിശേഷത. അത്തരം മറവികള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില കടുത്തതാകാം.

18 comments:

  1. its really nice.. like it... nalla vaakukal bhangiyaayi adukkum chittayodum koodi upayogichu, parayendathu ellam churungiya vaakkukalil paranju.... wonderful keep it up bachoo

    ReplyDelete
  2. കുറച്ചു വാക്കുകളിലൂടെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. അല്ല നാട്ടില്‍ സദാചാരം നടപ്പാക്കാന്‍ ആരെങ്കിലും ചുമതലപെടുതിയിട്ടുണ്ടോ ?. ഒരാളുടെ സ്വകാര്യത അന്വേഷിക്കാന്‍ നാട്ടുകാര്‍ക്ക് എന്ത് അവകാശം.
    രണ്ടാളുകള്‍ പരസ്പര സമ്മതത്തോടെ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാനെങ്കില്‍ മറ്റുള്ളവര്‍ എന്തിനു അവിടെ ഒളിഞ്ഞു നോക്കണം ?

    ReplyDelete
  4. വളരെ പ്രസക്തമായ കുറിപ്പിന് നന്ദി. എത്ര നല്ല കാര്യമാണെങ്കില്‍ കൂടിയും അതിന്റെ ഭാഗമായി മറ്റുള്ളവന്റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന രീതിയെ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാന്‍ ആവില്ല. അപ്പോഴാണ്‌ സംസ്കാരത്തിന്റെ സംരക്ഷകരായി എത്തുന്ന ആളുകള്‍ തന്നെ ഹിംസയുടെ പാത സ്വീകരിക്കുന്നത്. തങ്ങളുടെ അധികാരസീമകളെ കുറിച്ച് ഇന്നത്തെ ആക്റ്റിവിസ്റ്റുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഇതുപോലെയുള്ള അപകടകരമായ സംഭാങ്ങളിലേക്ക് കൊണ്ടെത്തിക്കുക തന്നെ ചെയ്യും.

    സാമൂഹിക പ്രതിബദ്ധതയെ കുറിച്ചു പലപ്പോഴും തെറ്റായ ധാരണയുണ്ടാകുന്നുണ്ടോ എന്ന് വരെ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനും ഒറ്റയ്ക്ക് തീരുമാനങ്ങലെടുക്കുന്നതും നടപ്പിലാക്കുന്നതും ഒന്നുമല്ല സാമൂഹിക പ്രതിബദ്ധത എന്ന് നമ്മള്‍ തിരിച്ചറിയണം. സമൂഹത്തിലെ വ്യവസ്ഥാപിതമായ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തേണ്ട അവസരങ്ങളില്‍ അങ്ങിനെ ചെയ്യുകയാണ് സ്വയം തീരുമാനങ്ങളിലേക്കും നടപടികളിലേക്കും എടുത്തു ചാടുന്നതിനേക്കാള്‍ ഏറ്റവും നന്ന്. അല്ലാത്ത അവസരങ്ങളില്‍ അങ്ങിനെയുള്ള സംവിധാനങ്ങളെ ഉണര്‍ത്താനുള്ള കര്‍മ പരിപാടികള്‍ ആരംഭിക്കുകയാവും ഉത്തമം.
    Venugopalan Kb

    ReplyDelete
  5. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഗണ്‍ മാന്‍ മോഷണം ആരോപിച്ചു ഒരു സാധു മനുഷ്യനെ തല്ലിക്കൊന്നു,ഇടപ്പാളില്‍ ഒരു നാടോടി സ്ത്രീയെ നാട്ടുകാര്‍ വളഞ്ഞു വെച്ച് നഗ്നയാക്കി പൊതിരെ തല്ലി,നിലമ്പൂരില്‍ ജോലി സംബന്ധമായ ആവശ്യത്തിനു വേണ്ടി ഒരു വാഹനത്തില്‍ സഞ്ചരിക്കുക ആയിരുന്ന രണ്ടു യുവാക്കളെ കെട്ടിയിട്ടു മതിയാവോളം തല്ലി...നിയമം കയ്യിലെടുക്കുന്നവരെ നേരിടാനുള്ള ശ്രമം ആണ് വേണ്ടത്,,ഇവിടെ മതമോ സദാചാരമോ ആണോ പാലിക്കപ്പെടുന്നത് ?

    ReplyDelete
  6. ഫേസ്ബുക്കില്‍ വായിച്ചിരുന്നു.. പ്രസക്തമായ നിരീക്ഷണം തന്നെ....!

    ReplyDelete
  7. നല്ല ചിന്ത എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  8. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരുവന്‍ 'തരപ്പെടുത്തുന്നത്' കാണുമ്പോള്‍ തോന്നുന്ന 'കൊതിക്കെറുവ്' മാത്രം. കണ്മുന്നില്‍ ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ഇതേ മിശിഹകള്‍ കൈകെട്ടി ആസ്വദിക്കുകയും ചെയ്യും. സംശുദ്ധജീവിതം നയിക്കുന്ന മാന്യര്‍ ആരും തന്നെ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കില്ല; രഹസ്യം പിടിക്കാന്‍ നടക്കുകയുമില്ല...100% true...well written..congrats..:)

    ReplyDelete
  9. അഭിപ്രായത്തെ നൂറു ശതമാനം പിന്തുണയ്ക്കുന്നു.
    പങ്കാളികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ഇല്ലാത്ത പരാതിയും അസഹിഷ്ണുതയും നാട്ടുകര്‍ക്കെന്തിനാണ് എന്ന് ചോദിച്ചാല്‍ ഉള്ളില്‍ പുകയുന്ന 'കൊതിക്കെറുവ്' എന്നാണ് മറുപടി. സദാചാര പോലീസുകരെക്കൊണ്ട് നാട്ടില്‍ രക്ഷയില്ലാതായി.

    ReplyDelete
  10. അഭിപ്രായത്തെ പിന്തുണയ്ക്കുന്നു!

    ReplyDelete
  11. കുറച്ചു വാക്കുകളില്‍ വളരെ പ്രസക്തമായ നിരീക്ഷണം...

    ReplyDelete
  12. VAYICHU...........CHILA VIYOJIPPUKAL UNDENKILUM ......NANDI.. EA PANKUVEKKALINU

    ReplyDelete
  13. അനാരോഗ്യകരമായ സദാചാര സങ്കല്പം നിയമ വാഴ്ച്ചയിലുള്ള മതിപ്പില്ലായ്മയില്‍ നിന്നും ആണ് പലപ്പോഴും ഉത്ഭവിക്കുന്നത് .ബൂര്‍ഷ്വാ നിയമ പാലന സംവിധാനം ഒരു വശത്ത്‌ ഔപചാരികമായി മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ, സ്വകാര്യ സ്വത്തുടമസ്ഥതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തുന്ന കുടുംബത്തെ പൌരാവകാശങ്ങളുടെ തടവറയായും, പ്രയോഗത്തില്‍ അതിന്റെ പരിധിക്കു പുറത്തും നില നിര്‍ത്തുന്നു. പലപ്പോഴും പോലീസും കോടതികളും കാട്ടുന്ന പക്ഷപാതങ്ങളും തെറ്റായ മാതൃകകളും സദാചാര പോലിസിങ്ങിനെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുന്നു .
    ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പിയായ അംബേദ്‌കര്‍ ഓര്‍മ്മിപ്പിച്ചത് പോലെ ,"ഭരണ ഘടനാ പരമായ സദാചാരവും (constitutional morality ), സാമൂഹ്യ സദാചാരവും (social morality ) തമ്മില്‍ പലപ്പോഴും വൈരുധ്യങ്ങള്‍ വരാം. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ കോടതികള്‍ എപ്പോഴും ഭരണഘടനാ പരമായ സദാചാരത്തിന്റെ പക്ഷത്ത് നില്‍ക്കാന്‍ ബാധ്യസ്ഥമാണ് "
    ഈ തത്ത്വം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പ്രായപൂര്ത്തിയായവര്‍ക്കിടയില്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റം ആക്കേണ്ടതില്ല എന്ന് പ്രഖ്യാപിച്ച ജസ്റ്റിസ് എ പി ഷാ യുടെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ഐ പി സി സെക്ഷന്‍ 377 നിയമ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ആവശ്യത്തെക്കുറിച്ച് 2010 ഇല്‍ പറഞ്ഞത് .

    ReplyDelete
  14. ബച്ചു പറഞ്ഞത് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ..
    കുറച്ച് കാലം മുന്‍പ് വരെ ഞങ്ങളുടെ നാട്ടില്‍, സന്ധ്യ മയങ്ങിയ നേരത്ത് അപരിചതനായ ആരെ കണ്ടാലും, ആരാണ് എന്താണ് .. എന്നൊക്കെ ചോദിച്ചറിയുമായിരുന്നു. അത് കൊണ്ട് തന്നെ ഇരുട്ട് വീണ ഇടവഴികളില്‍ പോലും വല്ലാത്തൊരു സുരക്ഷിതത്വം ഉണ്ടായിരുന്നു. പണി കഴിഞ്ഞ് പോവുന്ന പെണ്ണുങ്ങള്‍ക്കും, ആണുങ്ങളില്ലാത്ത വീട്ടുകാര്‍ക്കുമെല്ലാം ഇതൊരു ആശ്വാസമായിരുന്നു. പിന്നീട് ഞങ്ങളുടെ നാട്ടിന്‍പുറത്തേക്ക്, നഗരം ഗോശ്രീ പാലം വഴി ചേക്കേറി. അതോടെ പരസ്‌പരം അറിയാത്തവര്‍ ആയി നാട്ടിലധികവും. ഇപ്പോള്‍ അയല്‍പക്കത്തെ വീട്ടില്‍ കള്ളന്‍ കേറുന്നത് കണ്ടാല്‍ പോലും, വീട്ടില്‍ കേറി വാതിലടക്കുന്നവ്വര്‍ ആയി തീര്‍ന്നു, പഴയ സദാചാരപോലീസുകാര്‍ പോലും. പഴയ ശീലങ്ങള്‍ തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് ചിലപ്പോളെങ്കിലും തോന്നിപോയിട്ടുണ്ട്, ഇന്ത്യന്‍ ഭരണഖടന അതനുവധിക്കുന്നില്ലെങ്കില്‍ കൂടി... :)

    ReplyDelete
  15. റോഷന്‍, പണ്ട് ആള്‍ക്കാര്‍ തമ്മില്‍ ഹൃദയാടുപ്പമുണ്ടായിരുന്നു. അയല്‍ക്കാരന്‍ വിശക്കുന്നു എന്നറിയുമ്പോള്‍ തന്‍റെ വിശപ്പ് മറന്നു അടുക്കളയില്‍ ഉള്ളത് എടുത്തുകൊടുക്കാന്‍ മാത്രം വിശാലതയൊക്കെ ഉണ്ടായിരുന്നു. ആ നിഷ്കളങ്കമായ പണ്ടത്തെ
    ചോദ്യത്തിനെയും ഞരമ്പ്‌ രോഗത്തിന്‍റെയോ കൊതിക്കരുവിന്‍റെയോ ഫലമായുള്ള സദാചാര രോഗത്തിനെയും ഒരേപോലെയാണോ കാണുന്നത്?!

    ReplyDelete